കോഴിക്കോട് : സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ സർക്കാരിന് മടിയാണെന്നും പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ അവ്യകതതയുണ്ടെന്നും സുപ്രഭാതത്തിൻറെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. നയപ്രഖ്യാപനത്തിലും ധവളപത്രത്തിലും കേന്ദ്രത്തിനെതിരെ ഒരു വിമർശനവും കണ്ടില്ലെന്നും കേന്ദ്ര വിമര്‍ശനം വരാതിരിക്കാനുള്ള ജാഗ്രത എങ്ങനെ വന്നുവെന്നും എഡിറ്റോറിയലിൽ ചോദ്യമുയർന്നു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിൻറെ സമീപനത്തിൽ വന്നിട്ടുള്ള മാറ്റത്തെ മുഖപ്രസംഗത്തിൽ നിശിതമായി വിമർശിച്ചു. പിഎം ശ്രീ നടപ്പാക്കില്ലെന്ന മുൻ നിലപാടിന് വിരുദ്ധമായി ഇപ്പോൾ ആശയക്കുഴപ്പവും അവ്യക്തതയും ഉണ്ടാക്കുന്ന രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് എഡിറ്റോറിയലിൽ പറയുന്നു. മുൻ സർക്കാർ ക്യാബിനറ്റ് അറിയാതെ കരാറിൽ ഒപ്പിട്ടതാണ് പ്രശ്നമെന്നും ക്യാബിനറ്റ് അറിഞ്ഞുകൊണ്ട് ഇത്തരം നിലപാടുകളിലേക്ക് പോകുന്നതിൽ തെറ്റില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിന് തെളിവായി പത്രം നിരത്തുന്നു.
ഇത് കേന്ദ്രവുമായുള്ള ഒത്തുകളിയാണോ എന്ന ഗൗരവതരമായ ചോദ്യമാണ് സമസ്ത ഇതിലൂടെ ഉയർത്തുന്നത്. ഗവര്‍ണറുടെ അമിതാധികാര പ്രവണത എന്തുകൊണ്ട് സർക്കാർ എതിര്‍ക്കുന്നില്ല എന്നും മുഖപ്രസംഗത്തിൽ ചോദ്യമുയർന്നു. എംജി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി-സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. വൈസ് ചാൻസലർമാർ, സെനറ്റ് അംഗങ്ങൾ എന്നിവരായി ബിജെപി അനുഭാവികളെ നോമിനേറ്റ് ചെയ്യുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതികരണമോ നിലപാടോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് പത്രം കുറ്റപ്പെടുത്തുന്നു. ഇത്തരം നീക്കങ്ങളെ തടയാൻ ഭരണകൂടം തയ്യാറാകാത്തത് ദുരൂഹമാണെന്നാണ് മുഖ്യപ്രസംഗത്തിലെ പ്രധാന വിമർശനം. സംസ്ഥാന സർക്കാർ എടുക്കുന്ന പല നിലപാടുകളും ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്നവയാണെന്നും. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പല കാര്യങ്ങളും ഭരണപക്ഷത്തെത്തുമ്പോൾ നടപ്പാക്കാൻ സർക്കാർ തിടുക്കം കാണിക്കുന്നെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.





























