കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി. 4 വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്ന് യുവതി കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. കൗൺസിലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തു. പിന്നാലെയാണ് ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയത്. പരാതി നൽകി ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോക്സോ ചുമത്താൻ പോലീസ് തയാറായത്. ഭർത്താവ് കുഞ്ഞിനു മുന്നിൽവച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകൾ ഉൾപ്പെടെ പരാതി നൽകിയിട്ടും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു.
പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇതുവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം ഏൽക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയിൽ വച്ചാണു സ്വകാര്യ ദൃശ്യങ്ങൾ അവിടത്തെ അശ്ലീല വെബ് സൈറ്റുകൾക്കു ഭർത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭർത്താവിനെ കൗൺസലിങ്ങിനു വിധേയമാക്കിയെങ്കിലും പിന്നീടും മർദനമേൽക്കേണ്ടി വന്നുവെന്നു യുവതി മൊഴി നൽകി.





























