തിരുവനന്തപുരം: ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷനും അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ജനവാസമേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. ഇതോടെ കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചിടാന്‍ ഉത്തരവിടാനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാര്‍ക്കു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.
തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി നല്‍കും. അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവെച്ചിടാന്‍ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പോലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവെയ്‌ക്കേണ്ടത്. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മഹസ്സര്‍ തയ്യാറാക്കി പോസ്റ്റുമോര്‍ട്ട് നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷം വെയ്ക്കാനോ അനുമതിയില്ല.
ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കില്‍ ഇല്ലാതാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികള്‍.
ഇതുപ്രകാരം ചീഫ് വൈല്‍ഫ് ലൈഫ് വാര്‍ഡന്റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവെച്ചുകൊന്നു. കൃഷിനാശം വ്യാപകമായതോടെ കേന്ദ്രനിയമ പ്രകാരം വൈല്‍ഫ് ലൈഫ് വാര്‍ഡന്റെ അധികാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് കര്‍ഷക സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടി പന്നിയെ വെടിവെയ്ക്കാനുള്ള അധികാരം ലഭിക്കുന്നത് വന്യജീവി ആക്രണം നേരിടുന്ന കര്‍ഷകര്‍ക്കും വനമേഖലയില്‍ ജീവിക്കുന്നവര്‍ക്കും വലിയ ആശ്വാസമാകും. അധികാരം ദുരൂപയോഗം ചെയ്യാതിരിക്കാനുള്ള കര്‍ശന നിരീക്ഷണം വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം.