കോന്നി : അരുവാപ്പുലം കല്ലേലിയിൽ സ്‌കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം. ഇരുവരും രക്ഷപെട്ടത് തലനാരിഴക്ക്. കല്ലേലി ഒരേക്കർ ചരിവ്കാലായിൽ ആശ, മകൾ അഞ്ജലി രാജ് എന്നിവർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാവിലെ 11.45 ഓടെ ആയിരുന്നു സംഭവം. ഇരുവരും സ്‌കൂട്ടറിൽ കോന്നിയിലേക്ക് വരുമ്പോൾ കല്ലേലി മേശിരിക്കാന ഭാഗത്ത് വെച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ചെളിയിൽ പുതയുകയായിരുന്നു. തുടർന്ന് സ്‌കൂട്ടർ മുന്നില്ലേക്ക് എടുക്കുവാൻ തുടങ്ങിയെങ്കിലും ടയറുകൾ കൂടുതൽ ആഴത്തിലേക്ക് താഴ്ന്നതിനാൽ ഇതിന് കഴിഞ്ഞില്ല. അപ്പോഴേക്കും കാട്ടാന ഇവർക്ക് നേരെ ഓടി അടുക്കുകയായിരുന്നു.
ആന ഓടി വരുന്നത് കണ്ട് മകൾ ഓടി രക്ഷപെട്ടുവെങ്കിലും ആശ സ്‌കൂട്ടറിന് അടിയിൽ പെടുകയായിരുന്നു. ഈ സമയം ഇതുവഴി നടുവത്തുമൂഴി ഫോറസ്റ്റേഷനിലെ ജീപ്പ് വരുകയും വനപാലകർ ഇവരോട് കാര്യം തിരക്കിയ ശേഷം ഇരുവരെയും ഫോറസ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇവരെ പിന്നീട് വീട്ടിൽ എത്തിക്കുകയുമായിരുന്നു. കല്ലേലി മേഖലയിൽ കാട്ടാനയുടെ ആക്രമണം കഴിഞ്ഞ കുറച്ച് കാലങ്ങളായി വർധിച്ചുവരികയാണ്.കല്ലേലി എസ്റ്റേറ്റ് ഭാഗത്ത് അനവധി തവണ കാട്ടാന തൊഴിലാളികളെ ഓടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് ഇതിന് സമീപ പ്രദേശമായ കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്.





























