കോന്നി : തണ്ണിത്തോട് മൂഴിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സാ നൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് വെറ്റിനറി സർജ്ജനും അടങ്ങുന്ന സംഘം തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് ആനയെ ആദ്യം കണ്ടത് എങ്കിലും പിന്നീട് ഇത് കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനത്തിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി പിടിയാന കല്ലാറ്റിലും പരിസരങ്ങളിലുമായി ചുറ്റി തിരിയുന്നുണ്ട്.
ഇതിനെ തുടർന്ന് കോന്നി വെറ്റിനറി സർജ്ജൻ ഡോ.ജെയ്സൺ ന്റെ നേതൃത്വത്തിൽ തണ്ണിത്തോട്, കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകർ സംയുക്തമായി തെരച്ചില്‍ നടത്തി. എന്നാൽ വനത്തിലേക്ക് കയറിയ കാട്ടാനയെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം തണ്ണിത്തോട് അള്ളുങ്കൽ ഭാഗത്ത് ആനയെ കണ്ടതായി പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്ലാറ്റിൽ ഇറങ്ങുന്ന ആന ഏറെ നേരം കഴിഞ്ഞായിരുന്നു തിരികെ വനത്തിൽ കയറിയിരുന്നത്. ആനയെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ നൽകാൻ കഴിയു എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു





























