കോന്നി : കോന്നി മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിൽ ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാന ആക്രമണം ഉണ്ടായത്. തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിലും അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമണ്ണിലും കാട്ടാന ഇറങ്ങി നാശം വിതച്ചു. കുളത്തുമൺ ലേഖ ഭവനം രവീന്ദ്രൻ, മോഡിയിൽ വീട്ടിൽ റോസമ്മ എന്നിവരുടെ പതിനഞ്ച് മൂട് വാഴയും തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ മുരുപ്പേൽ വീട്ടിൽ രവീന്ദ്രന്റെ മൂന്ന് മൂട് റബ്ബർ, ഒരു മൂട് തെങ്ങ്, കൈത എന്നിവയും കാട്ടാന നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. വനത്തിൽ നിന്ന് ഇറങ്ങി വന്ന കാട്ടാന കൂട്ടം കൃഷി സ്ഥലത്തെ കയ്യാലയും തകർത്താണ് പോയിരിക്കുന്നത്. എലിമുള്ളുംപ്ലാക്കൽ ചാവരുപാണ്ടി ഭാഗത്ത് വർഷങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്.
പ്രദേശത്ത് സൗരോർജ്ജ വേലികൾ പലയിടത്തും കാര്യക്ഷമമല്ല. എലിമുള്ളുംപ്ലാക്കലിന്റെ സമീപ പ്രദേശമായ കോന്നി പഞ്ചായത്തിലെ ആറാം വാർഡായ ആവോലിക്കുഴിയിലും സ്ഥിതി വത്യസ്തമല്ല. തുടർച്ചയായ കാട്ടാന ശല്യം മൂലം വലയുകയാണ് ഇവിടുത്തെ കർഷകർ. കുളത്തുമൺ, കല്ലേലി പ്രദേശങ്ങളിൽ വർധിച്ചു വരുന്ന കാട്ടാന ശല്യത്തിനും പരിഹാരം കാണുവാനും വനം വകുപ്പിന് സാധിക്കുന്നില്ല. ആനകൾ ഇറങ്ങുന്ന സ്ഥലം കണ്ടെത്തി ഇറങ്ങുന്ന സ്ഥലങ്ങളിലേക്ക് തന്നെ ആനകളെ അവിടേക്ക് തന്നെ തുരത്തുവാനാണ് വനപാലകർ ലക്ഷ്യമിടുന്നത്. കല്ലേലി റോഡിലും തണ്ണിത്തോട് റോഡിലും കാട്ടാന ശല്യം രൂക്ഷമാണ്. കല്ലേലി റോഡിൽ നിരവധി ആളുകൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. കല്ലേലിയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന കൈതചക്ക കൃഷി കാട്ടാനകളെ നാട്ടിലേക്ക് ആകർഷിക്കുന്നതായാണ് വനപാലകർ പറയുന്നത്. കഴിഞ്ഞ ദിവസവും തണ്ണിത്തോട് റോഡിൽ ഇലവുങ്കൽ തോടിന് സമീപം കാട്ടാന ഇറങ്ങിയിരുന്നു.





























