കോന്നി : 6 മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് 3.30ന് കോന്നി പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസിധരൻ പിള്ള അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്മാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 15 ന് തിരുവല്ലയിൽ നടക്കുന്ന ജില്ലാ തല പട്ടയം മേളയിൽ കോന്നി താലൂക്കിലെ 30 പേർക്ക് പട്ടയം നൽകും.
നിയോജക മണ്ഡലത്തിലെ ഇനിയും പട്ടയം ലഭിക്കുന്നതിനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തും. ഇതിനായി വില്ലേജ് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള ഫോറം പഞ്ചായത്ത് പ്രസിഡന്റ്മാർക്കും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും നൽകിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി 6 മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് എം എൽ എ പറഞ്ഞു. പട്ടയം ലഭിക്കാനുള്ളവരുടെ വിവര ശേഖരണവും അപേക്ഷ സ്വീകരിക്കലും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി.
കോന്നി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സെപ്റ്റംബർ മാസം സെക്രട്ടറിയേറ്റിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിച്ഛയിച്ചിരുന്നു. അരുവാപുലം, കലഞ്ഞൂർ, കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായും മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തിയിരുന്നു.
കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും. കോന്നി പ്രിയദർശിനി ഹാളിൽ ചേർന്ന യോഗത്തിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻ പിള്ള അധ്യക്ഷത വഹിച്ചു. എംപി മണിയമ്മ,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ എം.നവനീത്, ആനി സാബു തോമസ്, രേഷ്മ മറിയം റോയ്, ഷാജി കെ സാമുവൽ, എ.ബഷീർ, ഡെപ്യൂട്ടി കളക്ടർ മിനി തോമസ്,
തഹസിൽദാർ കെ. മഞ്ജുഷ, വില്ലേജ് ഓഫീസർമാർ, റവന്യൂ – പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.