തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമുള്ള ശാരീരികവും മാനസികവുമായ പീഡനം താങ്ങാനാകാതെ 27 കാരിയായ റിഥന്യയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച ക്ഷേത്ര സന്ദർശനത്തിനെന്ന് പറഞ്ഞ് പോയ റിധന്യ വഴിയോരത്ത് വാഹനം നിർത്തി കീടനാശിനി ഗുളികകൾ കഴിക്കുകയായിരുന്നു. 2022 ഏപ്രിൽ 11 നാണ് വസ്ത്ര വ്യാപാര ഉടമയും രാഷ്ട്രീയക്കാരനുമായ കവിൻ കുമാറിനെ യുവതി വിവാഹം കഴിച്ചത്. 2.5 കോടി രൂപ വിവാഹത്തിന് ചെലവാക്കിയതിനൊപ്പം 100 പവൻ സ്വർണ്ണവും, സ്ത്രീധനമായി 70 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വോൾവോ കാറും വരന്‍റെ വീട്ടുകാർക്ക് നൽകിയിരുന്നു. വിവാഹത്തിന് ശേഷം 200 പവൻ സ്വർണ്ണം കൂടി നൽകാമെന്ന് കുടുംബം വാഗ്ദാനവും ചെയ്തിരുന്നു.
മരിക്കുന്നതിന് മുമ്പ് തന്‍റെ പിതാവിന് അയച്ച ശബ്ദ സന്ദേശത്തിൽ ഭർതൃവീട്ടുകാരുടെ പീഡനത്തെ പറ്റി വെളിപ്പെടുത്തിയിരുന്നു. ‘എനിക്ക് അവരുടെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് അറിയില്ല. ജീവിതം ഇങ്ങനെയായിരിക്കുമെന്നും ഞാൻ അഡ്ജസ്റ്റ് ചെയ്യണമെന്നും പലരും പറയുന്നു. എന്റെ കഷ്ടപ്പാട് അവർക്ക് മനസ്സിലാകുന്നില്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. അച്ഛനും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛൻ എന്റെ പ്രതീക്ഷയായിരുന്നു. ഞാൻ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ക്ഷമിക്കണം അച്ഛാ. എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു.’ – എന്നാണ് സന്ദേശത്തിൽ യുവതി പറയുന്നത്. റിഥന്യയുടെ മരണത്തിൽ കനത്ത പൊതുജന പ്രതിഷേധമുണ്ടായി. ആശുപത്രിക്ക് പുറത്ത് യുവതിയുടെ കുടുംബം പ്രതിഷേധിക്കുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. തുടർന്ന് ഭർത്താവ് കവിൻ കുമാർ, ഇയാളുടെ പിതാവ് ഈശ്വരമൂർത്തി, മാതാവ് ചിത്രാദേവി എന്നിവരെ ആത്മഹത്യാ പ്രേരണക്കുറ്റം ചാർത്തി അറസ്റ്റ് ചെയ്തു.