ഹൈദരാബാദ് : പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഹൈദരബാദ് പോലീസ്. ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പോലീസ് നോട്ടീസില്‍ പറയുന്നു. അല്ലു അർജുൻ എത്തുമെന്ന് പോലീസിനെ തീയറ്റര്‍ അധികൃതര്‍ അറിയിച്ചില്ല. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനു ക്രമീകരണം ഉണ്ടായില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് ട്രാഫിക്കിന് അടക്കം തടസ്സം ഉണ്ടാക്കി. അല്ലു അര്‍ജുന്‍റെ അടക്കം സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നതടക്കം പല വീഴ്ചകളും ചൂണ്ടികാട്ടിയാണ് നോട്ടീസ്.
10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നൽകണമെന്നാണ് പോലീസ് പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ തീയറ്ററിന് നല്‍കിയ ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.