വെച്ചൂച്ചിറ: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യ(35)യാണ് മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലമുള മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽ കുമാര്‍ (40)നെയാണ് വെച്ചൂച്ചിറ പോലീസ് പിടികൂടിയത്. മകൾ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിതൂങ്ങി മരിച്ചതായി പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപുരയിടത്തിൽ വീട്ടിൽ ശശി വെച്ചൂച്ചിറ പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമുണ്ടായ അപമാനഭാരത്താൽ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിക്കൊടുത്തശേഷം ഭർത്താവ് സുനിൽ പിൻവാങ്ങുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വെളിവായതിനെ തുടർന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണമാരംഭിക്കുകയായിരുന്നു. സൗമ്യയും ഭർത്താവ് സുനിൽ കുമാറും മകൻ സായിയുമാണ് കാവുങ്കൽവീട്ടിൽ താമസിച്ചുവരുന്നത്. സൗമ്യ മുക്കൂട്ടുതറയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ 8 മാസമായി അക്കൗണ്ടൻ്റായി ജോലി നോക്കി വരികയായിരുന്നു. സുനിൽ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറായി ജോലി നോക്കുകയും ഇതിന് പോകാത്തപ്പോൾ പിതാവിൻ്റെ മുക്കൂട്ടുതറയിലെ ഹോട്ടലിൽ സഹായിയായി നിൽക്കുകയുമായിരുന്നു.
ഇന്നലെ എരുമേലി പോലീസ് സ്റ്റേഷനിൽ നിന്നും സുനിൽകുമാറിനെ വിളിച്ച് സുഹൃത്തായ മുക്കൂട്ടുതറ വാഴേപ്പറമ്പിൽ വീട്ടിൽ ജോമോന്റെ ഭാര്യയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിരുന്നതായി പറയുന്നു. പരാതിയെപ്പറ്റി എരുമേലി പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ വെച്ചൂച്ചിറ പോലീസിന് വ്യക്തമായത്. സുനിലും ജോമോനും സുഹൃത്തുക്കളാണ്. ഈ സൗഹൃദം കാരണം സൗമ്യയുമായും ജോമോൻ അടുപ്പം സ്ഥാപിച്ചു. തുടർന്ന് ഇരുവരും അടുത്ത് ഇടപഴകുകയും അവിഹിതബന്ധം തുടരുകയും ചെയ്തു. ഇത് സുനിലിന് അറിവുണ്ടായിരുന്നു. മാത്രമല്ല ഇയാളും ജോമോനും നിരന്തരം സാമ്പത്തിക ഇടപാടുകളും നടത്തിവന്നിരുന്നു.
ജോമോന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും ഇയാൾ മുഖേന സൗമ്യക്ക് കൊടുക്കുമായിരുന്നു. ഇതിന് പ്രത്യുപകാരമായാണ് സൗമ്യ ജോമോന് വഴങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോമോന്റെ ഭാര്യയുമായി സുനിൽ ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടു. പക്ഷെ യുവതി വഴങ്ങാൻ കൂട്ടാക്കിയില്ല. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി എരുമേലിയിലെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് ജോമോൻ ഭാര്യയുമായുള്ള കിടപ്പറരംഗങ്ങൾ സുനിലിന് കൈമാറി. ഇവ പ്രചരിപ്പിക്കാതിരിക്കാൻ സുനിൽകുമാറുമായി സഹകരിക്കണമെന്നും മറ്റും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി യുവതി എരുമേലി പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ പോയാൽ രഹസ്യബന്ധങ്ങളും മറ്റും വെളിപ്പെടുമെന്നും നാണക്കേട് ആകുമെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്നും സുനിലും ഭാര്യ സൗമ്യയും കൂടി തീരുമാനിച്ചു. രാത്രി 10. 45 ഓടെ സൗമ്യയുടെ വീട്ടിലായിരുന്ന മകൻ സായിയെ ഫോണിൽ വിളിച്ച് സൗമ്യ സംസാരിച്ചതായും അതിനു ശേഷം കെട്ടിത്തൂങ്ങി മരിക്കുന്നതിന് ഇരുവരും കൂടി തീരുമാനിച്ച് സുനിൽകുമാർ ഫാനിൽ കയർ കെട്ടി കൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായി. വീടിന്റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽനിന്ന് മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിമുറുക്കിയതും സൗമ്യയുടെ കഴുത്തിൽ ഇടാൻ കുരുക്കിട്ടുകൊടുത്തതും സുനിലാണ്. യുവതിക്ക് കയറിനിൽക്കാൻ പാകത്തിന് കട്ടിൽ ചരിച്ചിട്ടുകൊടുക്കുകയും ചെയ്തു.
സുനിൽ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും രാത്രി മുറിയിൽ കയറി സൗമ്യ തൂങ്ങിയ ശേഷം മാത്രമേ സുനിൽ തൂങ്ങാവൂ എന്നു പരസ്പരം ധാരണയിൽ എത്തിയിരുന്നെന്നും വെളിപ്പെട്ടിരുന്നു. സുനിൽ തൂങ്ങി മരിക്കാനായി ഒരു കഷ്ണം കയർ മുറിച്ച് മുറിയിൽ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നു. സുനിൽ കുമാറിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ആർ റോജ്, എസ് ഐ രതീഷ് കുമാർ, എസ് സി പി ഓ പി കെ ലാൽ, സി പി ഓ അനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.