ന്യൂഡൽഹി : സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത വ്യോമസേന ഫ്ളൈറ്റ് ലെഫ്റ്റനന്റിനെ കോർട്ട് മാർഷൽ നടപടിക്ക് വിധേയനാക്കും. കേസിലെ ശിക്ഷ നടപടികളുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോയമ്പത്തൂർ കോടതിയാണ് കേസിൽ കോർട്ട് മാർഷൽ നടപടിക്ക് അനുമതി നൽകിയത്.
പ്രതി സേനാംഗമായതിനാൽ കോർട്ട് മാർഷലിന് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന കോയമ്പത്തൂർ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയെ ജയിലിലടക്കാൻ തമിഴനാട് പോലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയിൽ വാദിച്ചു. കേസിൽ വ്യോമസേനയുടെ അന്വേഷണത്തിൽ തൃപ്തിയില്ലാതിരുന്ന പരാതിക്കാരി പോലീസിനെ സമീപിച്ചതാണ് തർക്കത്തിനിടയാക്കിയത്.
ചത്തീസ്ഗഢ് സ്വദേശിയായ പ്രതി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ റെഡ്ഫീൽഡ്സിലെ വ്യോമസേന അഡ്മിനിസ്ട്രേറ്റീവ് കോളേജിലെ തന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായതെന്ന് പരാതിക്കാരി പറയുന്നു. പരിശീലനത്തിനായാണ് ഇവർ കോയമ്പത്തൂർ എയർഫോഴ്സ് കോളേജിലേക്കെത്തിയത്. വ്യോമസേനയിലെ ചില സീനിയർ ഉദ്യോഗസ്ഥർ പരാതി പിൻവലിക്കാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.
പരാതി നൽകാൻ ശ്രമിച്ചപ്പോൾ വ്യോമസേനയുടെ ഭാഗത്ത് നിന്ന് തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായതെന്നും വ്യോമസേനയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് പോലീസിൽ സമീപിച്ചതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.