ചെങ്ങന്നൂർ : കാർഷികമേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാൻ രൂപം കൊടുത്ത കാർഷിക കർമസേനയിലെ അംഗങ്ങൾ കൊഴിഞ്ഞുപോയതോടെ കാർഷികയന്ത്രങ്ങൾ തുരുമ്പെടുത്തു നശിച്ചു തുടങ്ങി. പുലിയൂർ കൃഷിഭവന്റെ പരിധിയിലെ കർമസേനയുടെ പ്രവർത്തനം നിലച്ചതോടെ ട്രാക്ടർ, ട്രില്ലർ അടക്കമുള്ള യന്ത്രങ്ങളാണു നശിക്കുന്നത്. കാർഷികവൃത്തിയിൽനിന്നുള്ള വരുമാനം കുറഞ്ഞതാണ് അംഗങ്ങൾ കൊഴിഞ്ഞുപോകാൻ കാരണമായി പറയുന്നത്. ആരുമില്ലാതായതോടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതെയായി.
നടീൽമുതൽ വിളവെടുപ്പ്, സംസ്കരണംവരെയുള്ള കൃഷിപ്പണികൾ, കീടനാശിനിപ്രയോഗം, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കൽ എന്നിവയിൽ പരിശീലനം നൽകിയാണ് കർമസേനാംഗങ്ങളെ രംഗത്തിറക്കിയത്. കർമസേനയിലെ അംഗങ്ങളുടെ കൂലി, ജോലിസമയം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ സമിതിയാണു നിശ്ചയിച്ചത്. കർമസേനയ്ക്കാവശ്യമായ പ്രോത്സാഹനം പഞ്ചായത്തുകൾ നൽകുമെന്നും പറഞ്ഞിരുന്നു. പഞ്ചായത്ത്, കൃഷിഭവൻ, ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്റർ എന്നിവയുടെ സഹായവും കർമസേനയ്ക്കുണ്ടായിരുന്നു.
തുടക്കത്തിൽ നല്ല നിലയിലാണ് കർമസേനയുടെ പ്രവർത്തനം തുടങ്ങിയത്. എന്നാൽ വർഷം മുഴുവൻ വരുമാനം കിട്ടാതെ വന്നതോടെ കർമസേനയിലെ അംഗങ്ങൾ ഒരോരുത്തരായി പോയെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു. കൂടാതെ തൊഴിലുറപ്പു പോലെയുള്ള പദ്ധതികൾക്കു മെച്ചപ്പെട്ട വേതനം ലഭിക്കാൻ തുടങ്ങിയതും കാരണമായി. ചെളിയിലും മറ്റുമിറങ്ങി ജോലിചെയ്യാനുള്ള വൈമുഖ്യവും കർമസേനയുടെ പ്രവർത്തനം താളം തെറ്റാൻ കാരണമായി. സേനയുടെ പ്രവർത്തനം മന്ദീഭവിച്ചതോടെ യന്ത്രങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലായി. അതേസമയം, കാർഷിക കർമസേനയുടെ പ്രവർത്തനം പഠിച്ച് വിലയിരുത്തുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.






























