പയ്യന്നൂർ : പയ്യന്നൂർ കോറോം സെൻട്രലിലെ കൊതോളി ഹൗസിൽ കെ.വി സുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. ഗാർഹികപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമർപ്പിച്ച കുറ്റപത്രമാണ് പോരായ്മകൾ ചൂണ്ടിക്കാണിച്ച് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കിയത്. പോലീസ് തയ്യാറാക്കി നൽകിയ കുറ്റപത്രത്തിലെ ഒൻപതോളം പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് കോടതി കുറ്റപത്രം മടക്കിയത്.
44 സാക്ഷിമൊഴികളും തെളിവുകളും ചേർത്തിരുന്ന കുറ്റപത്രത്തിൽ കൂട്ടിച്ചേർത്ത വകുപ്പുകൾ കാണാൻ കഴിഞ്ഞില്ല. പരാതിക്കാരന്റെ പേരിലും പിതാവിന്റെ പേരിലും തെറ്റുകളുണ്ടായിരുന്നു. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സംഭവ ദിവസത്തിൽപോലുമുള്ള അവ്യക്തത പരിശോധനയിൽ കോടതി കണ്ടെത്തി. ഇതേത്തുടർന്നാണ് കുറ്റപത്രം മടക്കിയത്.
ഓഗസ്റ്റ് 29 ന് വൈകുന്നേരം നാലോടെയാണ് വെള്ളൂർ ചേനോത്തെ കിഴക്കേപുരയിൽ വിജീഷിന്റെ ഭാര്യ കോറോത്തെ കെ.വി സുനിഷയെയാണ് (26) ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദശന്ദേശം പുറത്തുവന്നിരുന്നു. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നത്.
ആത്മഹത്യക്ക് പിന്നിൽ ഗാർഹിക പീഡനമാണെന്ന് സുനിഷയുടെ അമ്മാവൻ മാധവൻ പയ്യന്നൂർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഭർത്താവ് വിജീഷിനെയും ഭർതൃപിതാവ് രവീന്ദ്രനെയും മാതാവ് പൊന്നുവിനെയും അറസ്റ്റുചെയ്തിരുന്നു. മാനസിക പീഡനമേൽപ്പിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ചുമത്തിയായിരുന്നു അറസ്റ്റ്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച സുനീഷയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങൾ പോലീസ് ആവശ്യപ്പെട്ടപ്രകാരം യുവതിയുടെ ബന്ധുക്കൾ കൈമാറിയിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത സുനിഷയുടെ ഫോണിന്റെ ശാസ്ത്രീയപരിശോധനയും കോടതിയുടെ അനുമതിയോടെ നടത്തി. പയ്യന്നൂർ പോലീസ് തയ്യാറാക്കി സമർപ്പിക്കുന്ന കുറ്റപത്രം കോടതി മടക്കിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തളിപ്പറമ്പ് തൃച്ചംബരത്തെ സ്വത്തുതട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകയും ബന്ധുക്കളും പ്രതിയായ കേസിന്റെ കുറ്റപത്രവും പലവട്ടം കോടതി മടക്കിയിരുന്നു.