കോട്ടയം : കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. കുമരകം സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി രേഖകൾ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
സാമ്പത്തിക ഇടപാടുകള്‍ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊടുക്കല്‍ വാങ്ങലുകളിലെ തര്‍ക്കമാകാം കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായിട്ടാണ് പ്രതികള്‍ കടന്നത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം ഷീബ- സാലി ദമ്പതികളുടെ ദുബായിലുള്ള മകള്‍ ഷാനിയുടെ മൊഴി പോലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി. നിലവില്‍ കോട്ടയം എസ്പി ജയദേവിന്റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.