കണ്ണൂര്‍ : തിരുവനന്തപുരം സ്വർണ്ണ കളളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീട്ടിലേക്ക് ഇന്ന് മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ , കണ്ണൂർ എംപി കെ സുധാകരൻ എന്നിവർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ മുസ്ലീം യൂത്ത് ലീഗിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. യുവമോർച്ചയും ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
അതേസമയം കേസിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഗൗരവതരമായ പ്രശ്നമാണ്. സ്വർണം കടത്തുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനായി സംസ്ഥാനം ഏത് സഹായവും ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്ത് താൻ ഇരിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ താത്പര്യം. അതിന് നെറികേട് കാണിക്കരുത്. ശിവശങ്കറിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുമെന്നുള്ള കേന്ദ്ര അറിയിപ്പും വന്നു. എന്നാല്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.