പാലക്കാട് : നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ചനിലയിൽ. തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ താന്തോണിമലൈ വെള്ളഗൗണ്ടൻ നഗറിലെ പി മണികണ്ഠൻ (27) ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുൾപ്പെടെ മറ്റ് രണ്ട് പേർക്കൊപ്പം യുവാവ് മുറിയെടുത്തിരുന്നു. ഇതേ ഹോട്ടലിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. രക്തവും മദ്യവും ഭക്ഷണവും ഛർദിച്ച നിലയിൽ മലർന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പുല്ലുനിറഞ്ഞ പറമ്പിൽ എങ്ങനെ യുവാവ് എത്തിയെന്നുൾപ്പെടെ അന്വേഷിക്കുകയാണ് പോലീസ്. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് മണികണ്ഠനും മറ്റ് രണ്ട് പേരും ഹോട്ടലിൽ മുറിയെടുത്തത്.
തിങ്കളാഴ്ച മണികണ്ഠൻ മാത്രം മടങ്ങുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. മറ്റ് രണ്ട് പേർ ബുധനാഴ്ചയും മുറിയൊഴിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരിക്കാം യുവാവ് മരിച്ചിട്ടുണ്ടാകുക എന്നാണ് പോലീസ് വിലയിരുത്തൽ. കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്താനാകു എന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ മതിലിൽ നിന്ന് വീഴാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർക്ക് പുറമെ പോലീസ് നായയയെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.