കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രംഗത്ത്. ഉമർ ഫൈസിക്കെതിരെ സമസ്ത നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് പറഞ്ഞു. ഉമർ ഫൈസി യുഡിഎഫിനെതിരെ വസ്തുതാ വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ് ചൂണ്ടികാട്ടി. മലപ്പുറത്ത് സംഘടിപ്പിച്ച സി പി ഐ എം സെമിനാറിൽ, യു ഡി എഫ് സർക്കാരിനെയും മുസ്ലിം ലീഗിനെതിരെയും ഉമ്മർ ഫൈസി മുക്കം സംസാരിച്ചതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്. വഖഫ് ബോർഡ് വിഷയത്തിൽ യു ഡി എഫും മുസ്ലീം ലീഗും സ്വീകരിച്ച നിലപാടിനെ ഉമർ ഫൈസി ചോദ്യം ചെയ്തിരുന്നു.
വഖഫ് ബോർഡിൽ അമുസ്ലിമീങ്ങളെ നിയമിക്കാത്തതിനാൽ അത് പൂർണ്ണമില്ലെന്നും ബോർഡിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ കേസ് അനുകൂലിക്കുന്ന നിലപാടാണ് യു ഡി എഫ് സർക്കാർ സ്വീകരിച്ചത് എന്നും ഉമ്മർ ഫൈസി മുക്കം മലപ്പുറത്തെ സി പി ഐ എം സെമിനാറിൽ പ്രസംഗിച്ചിരുന്നു. സമസ്തയിലെ ലീഗ് താൽപര്യങ്ങൾക്കെതിരെ സംസാരിക്കുന്നവരെ പുറത്താക്കാനുള്ള നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂലികളും നേരത്തെ രംഗത്തെത്തിയിരുന്നു.































