ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യൂട്യൂബ്. ഇതനുസരിച്ച് വീഡിയോകൾ നിർമിക്കുന്നതിനായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റർമാർ വെളിപ്പെടുത്തണം. വീഡിയോയിൽ എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റർമാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് യൂട്യൂബ് പുറത്തിറക്കിയ ബ്ലോഗ്പോസ്റ്റിൽ വ്യക്തമാക്കുന്നു. അങ്ങനെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്ന് ക്രിയേറ്ററെ സസ്പെന്റ് ചെയ്യുകയും ചെയ്യും.
യൂട്യൂബിൽ സർഗാത്മകതയ്ക്കുള്ള അവസരങ്ങൾ തുറക്കാനും പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടേയും ക്രിയേറ്റർമാരുടേയും അനുഭവത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ജനറേറ്റീവ് എഐയ്ക്ക് കഴിവുണ്ടെന്ന് പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റുമാരായ ജനിഫർ ഫ്ലാനറി ഒ’കോണറും എമിലി മോക്സിലിയും പറഞ്ഞു. യൂട്യൂബ് കമ്മ്യൂണിറ്റിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഉറപ്പുവരുത്തണം എന്നും അവർ പറഞ്ഞു. നേരത്തെ യൂട്യൂബിലേയും മറ്റ് ഗൂഗിൾ പ്ലാറ്റ്ഫോമുകളിലേയും എഐ ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ പരസ്യങ്ങളിൽ മുന്നറിയിപ്പ് വേണമെന്ന നിബന്ധന മാതൃസ്ഥാപനമായ ആൽഫബെറ്റ് പുറത്തിറക്കിയിരുന്നു. ഇതിനൊപ്പമാണ് പുതിയ നിയമങ്ങളും നടപ്പിലാക്കുന്നത്. അടുത്ത വർഷം മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. എഐ നിർമിത വീഡിയോ ആണോ എന്ന് വ്യക്തമാക്കുന്നതിനായി പുതിയ ഓപ്ഷനുകളും ഉൾപ്പെടുത്തിയേക്കും.