ഡൽഹി : ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ സൊമാറ്റോ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ശുപാർശ സമർപ്പിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു.
മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ചിലയിടങ്ങളിലെ മദ്യ ഷോപ്പുകള്‍ക്ക് പുറത്ത് നീണ്ട വരികൾ ഉണ്ടായിരുന്നു. ഇതുമൂലം സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെയുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു. വലിയ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ ഡല്‍ഹി അധികൃതര്‍ ചില്ലറ മദ്യ വില്‍പനയ്ക്ക് 70 ശതമാനം പ്രത്യേക സ്പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയിലാവട്ടെ ക്യൂ നിയന്ത്രണാതീതമായതോടെ തുറന്ന മദ്യവില്‍പ്പനശാലകള്‍ വീണ്ടും അടച്ചു.
ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ISWAI) ശ്രമം നടത്തുന്നുണ്ട്. ”ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ പകുതിയോടെയാണ് ശുപാര്‍ശ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന് സമര്‍പ്പിച്ചത്. മദ്യ വില്‍പന നിലച്ചതോടെ വരുമാനം മുട്ടിയ സംസ്ഥാനങ്ങളില്‍ മദ്യ വിതരണത്തിന് അനുവദിക്കണമെന്ന് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അമ്രിത് കിരണ്‍ സിങ്ങ് പറഞ്ഞു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് റീട്ടെയില്‍ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.