ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന വെള്ളി, സ്വര്‍ണം ആഭരണങ്ങൾ, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷണം പോയെന്ന ഗുരുതരമായ വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഖർഗെ പറഞ്ഞു. ജനങ്ങളുടെ ആവശ്യപ്രകാരമാണ് പ്രതിപക്ഷം ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതെന്നും ഖര്‍ഗെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിനായി ട്രസ്റ്റിനെ നിയോഗിച്ചതും ക്ഷേത്രം ഉദ്ഘാടനം ചെയ്തതും പൂജകള്‍ക്ക് തുടക്കമിട്ടതും ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തിയതും ട്രസ്റ്റ് അംഗങ്ങളെ തെരഞ്ഞെടുത്തതും പ്രധാനമന്ത്രിയാണെന്ന് ഖര്‍ഗെ ചൂണ്ടിക്കാട്ടി. രാമക്ഷേത്രത്തിലും ശ്രീരാമനിലും വിശ്വാസമുള്ള സാധാരണ ജനങ്ങള്‍ ആരോപണങ്ങളില്‍ ആശങ്കയിലാണെന്നും ഇത് അവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഖര്‍ഗെ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം ഇടപെടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് കോണ്‍ഗ്രസ് ഇത് ഏറ്റെടുക്കുന്നതെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു



























