ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ സേന. ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നത് വരെ ലെബനനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് രംഗത്ത് വന്നത്. ലെബനനില്‍ നിന്നുള്ള ഹിസ്ബുള്ളയുടെ ഭീഷണി പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ ലെബനനിലെസുരക്ഷാ മേഖലയില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഇസ്രയേലിന്റെ ലക്ഷ്യം നിറവേറുന്നത് വരെ സുരക്ഷാ മേഖലകളില്‍ ഇസ്രയേല്‍ ആര്‍മിയെ ശക്തമാക്കനാണ് പുതിയ തീരുമാനം. സംഘര്‍ഷ മേഖലകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഹമാസ് ഗാസയില്‍ നിന്ന് പിന്‍മാറുന്നത് വരെ സംഘര്‍ഷവും സൈനിക സാന്നിധ്യവും ഗാസയില്‍ നിന്ന് അവസാനിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലെബനനിലും സമാന നിലപാടുമായി ഇസ്രയേല്‍ ആര്‍മി രംഗത്ത് വരുന്നത്. കഴിഞ്ഞ ജൂലൈ 30ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇതേ കാര്യം മുന്നോട്ട് വെച്ചിരുന്നു. ഗാസയിലെ സംഘര്‍ഷത്തില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെങ്കില്‍ ഹമാസ് പൂര്‍ണ്ണമായും നിരായുധീരിക്കപ്പെടണമെന്നാണ് ട്രംപും പറഞ്ഞിരുന്നത്. കരാര്‍ പാലിച്ചാല്‍ സമാധാന സന്ധിയിലെത്താമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.






























