തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന ഒരാളെക്കൂടി പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ശ്രീവരാഹം സ്വദേശി മധു കെ. പിള്ള (52) ആണ് പിടിയിലായത്. മധുവിന്‍റെ ഒത്താശയോടെയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചാക്കയിൽ നിന്നാണ് പേട്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നവംബർ 12ന് രാവിലെ 11 മണിയോടെ ചാക്ക സ്കൂളിന് സമീപത്ത് നിന്നും കടത്താൻ ശ്രമിച്ച 8.372 കിലോയോളം കഞ്ചാവാണ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും പേട്ട പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
സംഭവ ദിവസം കഞ്ചാവുമായി കർണാടക സ്വദേശിയായ ചിന്തൻ (24) എന്നയാളെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് മധു കെ. പിള്ള ഇപ്പോൾ അറസ്റ്റിലായത്. ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ അന്വേഷണവും പരിശോധനകളും ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. നിലവിൽ അറസ്റ്റിലായ പ്രതിക്കെതിരെയുള്ള തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.






























