തിരുവനന്തപുരം : രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകളിൽ അതൃപ്തി പുകയുന്നു. സമിതിയിലെ ആളെണ്ണം കൂട്ടിയിട്ടും നാമമാത്ര പരിഗണന മാത്രമേ തങ്ങൾക്ക് ലഭിച്ചിട്ടുളളുവെന്നാണ് എ ഗ്രൂപ്പ് ഉയർത്തുന്ന വിമർശനം. പാർട്ടി വേദിയിൽ ഒട്ടും സജീവമല്ലാത്തവരെ പോലും രാഷ്ട്രീയകാര്യ സമിതിയിലേക്ക് ചേർത്തുവെന്നും ഗ്രൂപ്പുകൾ വിമർശിക്കുന്നു. എംപിമാരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് തെരഞ്ഞെടുത്ത മാനദണ്ഡം ശരിയല്ലെന്നും നിർണ്ണായക ചർച്ച നടക്കേണ്ട കമ്മിറ്റിയിൽ ആളെ കുത്തി നിറച്ചെന്നും വ്യാപക വിമർശനമുയരുന്നുണ്ട്.
അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയർത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതിയെ ജംബോകമ്മിറ്റിയാക്കിയത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി. ഇതോടെ കെ സി വേണുഗോപാൽ പക്ഷത്തിനാണ് രാഷ്ട്രീയകാര്യ സമിതിയിൽ മുൻതൂക്കം.





























