തിരുവനന്തപുരം : തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. സെൻട്രൽ യൂണിറ്റിൽ സാമ്പത്തിക തിരിമറി കണ്ടെത്തി. വരുമാനത്തിൽ നിന്ന് 1.17 ലക്ഷം രൂപ കാണാനില്ല. കെ.എസ്.ആർ.ടി.സി. ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി. നാല് ദിവസം മുമ്പാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ നിന്നുള്ള കുറവ് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയില്‍ 1.17 ലക്ഷം രൂപയുടെ കുറവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. യൂണിറ്റ് ഓഫീസർ ഇതുസംബന്ധിച്ച് പരാതി കൈമാറിയതിന് പിന്നാലെയാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിലും കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുമെന്നാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്‍റ് വ്യക്തമാക്കുന്നത്. ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റ് മാത്രമായി ഓടിയ ബസുകളിൽ ഡീസൽ അടിച്ചതിന്‍റെ ബില്ല് നൽകിയിരുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ പൊരുത്തക്കേട് ഉണ്ടായിരിക്കുന്നത് എന്നാണ് കെഎസ്ആർടി ജീവനക്കാരുടെ വിശദീകരണം.





























