തിരുവനന്തപുരം : സാക്ഷരതാ മിഷനിലെ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ, അസിസ്റ്റന്റ് കോഓർഡിനേറ്റർ എന്നിങ്ങനെ സാങ്കൽപിക തസ്തികകളിൽ പ്രവർത്തിച്ചു വരുന്നവരെ സർക്കാർ സ്ഥിരപ്പെടുത്തിയത് തസ്തിക നിർണയം നടത്താതെ. 10 വർഷം പൂർത്തിയാക്കിയെന്ന മാനദണ്ഡം അനുസരിച്ചു 13 ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർമാർ, 17 അസിസ്റ്റന്റ് കോർഡിനേറ്റർമാർ എന്നിങ്ങനെ 30 സാങ്കൽപിക തസ്തികകളിൽ പ്രവർത്തിച്ചു വരുന്നവരെയാണ് തസ്തിക നിർണയം നടത്താതെ സ്ഥിരപ്പെടുത്തിയത്.
ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർമാർക്ക് സീനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്കെയിലും അസിസ്റ്റന്റ് കോഓർഡിനേറ്റർമാർക്ക് ജൂനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്കെയിലും അനുവദിച്ചാണ് സ്ഥിരപ്പെടുത്തിയത്. സാക്ഷരതാ മിഷനിൽ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ ആണെന്ന് രേഖകൾ വ്യക്തമാക്കുന്നു.
സാക്ഷരതാ മിഷൻ പ്രവർത്തനങ്ങളുടെ ജില്ലകളിലെ സാമ്പത്തികവും ഭരണ പരവുമായ പൂർണ ചുമതല ഇവർക്കാണ്. ഇതിനു പകരമാണ് ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ, അസി. കോഓർഡിനേറ്റർ എന്നിങ്ങനെ സാങ്കൽപിക തസ്തികകൾ സൃഷ്ടിച്ചു 30 പേരെ സ്ഥിരപ്പെടുത്തിയത്.
സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ പഞ്ചായത്ത് തല കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് പ്രേരകുമാരാണ്. ബ്ലോക്ക് തല കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് നോഡൽ പ്രേരകുമാരും. അപ്പോൾ ജില്ലാ തല ഏകോപനം നടത്തുന്ന ജീവനക്കാരുടെ തസ്തിക വരേണ്ടിയിരുന്നത് ജില്ലാ പ്രേരക്, ജില്ലാ അസി. പ്രേരക് എന്നിങ്ങനെയായിരുന്നു. പകരം അധിക വേതനം നൽകാൻ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ, അസി. കോർഡിനേറ്റർ എന്നിങ്ങനെ സാങ്കൽപിക തസ്തികകൾ സൃഷ്ടിച്ചു.