കൊച്ചി : എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചയാള്‍ താമസിച്ച ഫ്ളാറ്റിലെ 10 കുടുംബത്തിലെ അംഗങ്ങള്‍ നിരീക്ഷണത്തില്‍. മരിച്ചയാളുടെ മകന്‍ അടക്കം 49 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69കാരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടികൊണ്ടുവന്ന ഭാര്യയ്ക്കും കാര്‍ ഡ്രൈവറിനുമാണ് കൊറോണ സ്ഥിരീകരിച്ചത്. വിമാനത്തില്‍ ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.
ഇയാള്‍ രണ്ട് ബാങ്കില്‍ പോയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരെയും നിരീക്ഷണത്തില്‍ ആക്കിയിരുന്നു. എന്നാല്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍ എത്തിയത്. പ്രാഥമിക ഘട്ട പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 22നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇദ്ദേഹം കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് വേണ്ടി വന്നില്ല. ദുബായില്‍ ബിസിനസുകാരനായ ഇയാള്‍ എല്ലാം മൂന്നുമാസം കൂടുമ്പോഴും നാട്ടിലെത്താറുണ്ട്.
കബറടക്കം കര്‍ശന നിയന്ത്രണങ്ങളോടെ ഇന്ന് നടക്കും. ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തില്‍ കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചാകും കബറടക്ക ചടങ്ങുകള്‍ നടത്തുന്നത്. വീട്ടിലേക്കു കൊണ്ടുപോകാതെ നേരിട്ട് പള്ളിയിലേക്കാണ് മൃതദേഹം കൊണ്ടുപോവുക. ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുന്‍പ് രോഗ വ്യാപന സാധ്യതകളെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ടു നല്‍കുന്നത്. സുരക്ഷിത അകലത്തില്‍ നിന്ന് മാത്രമെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുമതിയുള്ളൂ. ചടങ്ങില്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.