തിരുപ്പതി : അമ്മയുടെ മൃതദേഹവുമായി 10 വയസ്സുകാരന്‍ വീട്ടില്‍ കിടന്നുറങ്ങിയത് നാലു ദിവസം. എംആര്‍ പല്ലെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാനഗര്‍ കോളനിയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപിക രാജ്യലക്ഷ്മി(41)യാണ് മരിച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പതിവുപോലെ സ്‌കൂളില്‍ പോയത് അമ്മ മരിച്ചതറിയാതെ.
വെള്ളിയാഴ്ച രാത്രി കുട്ടിയുടെ അമ്മാവന്‍ ദുര്‍ഗാ പ്രസാദ് സുഖവിവരം അറിയാന്‍ വിളിച്ചതോടെയാണ് മരണവിവരം പുറത്തറിഞ്ഞതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി അമ്മ ഉറങ്ങുകയാണെന്നും അമ്മാവന്‍ വീട്ടില്‍ വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും കുട്ടി ആവശ്യപ്പെട്ടു. എന്തോ പന്തികേടുണ്ടെന്ന് തോന്നിയ ദുര്‍ഗാ പ്രസാദ് സഹോദരിയുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് രാജ്യലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോഴേക്കും മൃതദേഹം അഴുകിയ നിലയിലായിരുന്നു.
മാര്‍ച്ച് എട്ടിന് വൈകീട്ട് അമ്മ തറയില്‍ വീണുകിടക്കുന്നത് കണ്ടതായി കുട്ടി ദുര്‍ഗാപ്രസാദിനോട് പറഞ്ഞു. കുട്ടിക്ക് നേരിയ ബുദ്ധിമാന്ദ്യമുണ്ടെന്ന് അമ്മാവന്‍ പറയുന്നു. അവന്‍ മറ്റുള്ളവരുമായി ഇടപഴകുന്നില്ല, അകന്നു നില്‍ക്കുന്നു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല.
രാജ്യലക്ഷ്മിയുടെ മരണം സ്വാഭാവികമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിജയവാഡയില്‍ താമസിക്കുന്ന ഭര്‍ത്താവുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി രാജ്യലക്ഷ്മി മകനോടൊപ്പം വേറിട്ട് താമസിക്കുകയായിരുന്നുവെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.