സത്ന: മധ്യപ്രദേശിനെ ഞെട്ടിച്ച് നീല പ്ലാസ്റ്റിക് ഡ്രമ്മിൽ 11കാരന്റെ മൃതദേഹം. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. 11 വയസ്സുള്ള ആൺകുട്ടിയെയാണ് സത്നയിലെ ബാങ്ക് കോളനിയിലെ വാടക വീട്ടിനുള്ളിൽ നിന്നാണ് 11കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടിൽ 11കാരന്റെ കുടുംബം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ അയൽവാസിയായ ഒരു അലക്കുകാരനാണ് പ്രതിയെന്നാണ് സംശയം. ഇയാൾ ഒളിവിലാണ്. ബാങ്ക് കോളനിയിലെ വീട്ടിൽ കുട്ടി തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്. ഉച്ചയോടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പരിസരത്തെല്ലാം അന്വേഷിച്ചിട്ടും മകനെ കാണാതായതോടെ അവർ അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചു.
പോലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ മുറിയിൽ രക്തക്കറകൾ കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ അയൽക്കാരനും 45 വയസ്സുകാരനുമായ അലക്കുകാരനെയാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ കടയും അടച്ചിട്ട നിലയിലാണ്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണ്.
11കാരന്റെ അച്ഛനുമായി പ്രതിക്ക് മുൻപ് ഒരു തർക്കമുണ്ടായിരുന്നുവെന്നും അതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബാംഗങ്ങൾ പോലീസിനോട് വിശദമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഇയാൾ കുട്ടിയുടെ അമ്മയെ ശല്യപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഈ കുടുംബപ്രശ്നങ്ങളാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ച ശേഷം, മൃതദേഹം പെട്ടെന്ന് കണ്ടെത്തുന്നത് വൈകിപ്പിക്കാനായി ഡ്രമ്മിൽ ഒളിപ്പിച്ചുവെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ കണ്ടെത്താനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






























