മലപ്പുറം : 11 കാരന്റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരാരോപണവുമായി കുടുംബം. കൊണ്ടോട്ടി മുണ്ടക്കുളത്ത് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷമാസ് എന്ന 11 കാരന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആക്ഷേപം. മതിയായ ചികിത്സ കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് കുടുംബം കുറ്റപ്പെടുത്തി.
മാതൃശിശുകേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ ആറര മണിക്കൂർ പനി വാർഡിൽ കിടത്തിയെന്ന് ഇതിന് ശേഷമാണ് മരിച്ചതെന്നും അവർ പറഞ്ഞു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത് ആശുപത്രി അധികൃതർ മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷമാണെന്നും കുറ്റപ്പെടുത്തി. സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജിനും പരാതി നൽകിയിട്ടുണ്ട്.






























