കൊച്ചി : സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി മൃതദേഹങ്ങൾ നൽകിയ വകയിൽ സംസ്ഥാന ഖജനാവിനു ലഭിച്ചത് 3.66 കോടി രൂപ. മൃതദേഹക്കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥ നിലവിൽവന്ന 2008-നു ശേഷമുള്ള കണക്കാണിത്. ഇതിനുശേഷം ഇതുവരെ 1122 അവകാശികളില്ലാത്ത മൃതദേഹങ്ങളാണ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്കായി കൈമാറിയത്. 40,000 രൂപയാണ് ഒരു മൃതദേഹത്തിന് തുക നിശ്ചയിച്ചത്. എംബാം ചെയ്യാത്തവയാണെങ്കിൽ 20,000 രൂപ.എറണാകുളം ജനറൽ ആശുപത്രിയിൽനിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ കൈമാറിയത്-599 എണ്ണം. പരിയാരം മെഡിക്കൽ കോളേജ് (166), തൃശ്ശൂർ മെഡിക്കൽ കോളേജ് (157), കോഴിക്കോട് മെഡിക്കൽ കോളേജ് (99) എന്നിവയാണ് പിന്നിൽ.
2000-ന്റെ തുടക്കത്തിലാണ് കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. പഠനാവശ്യത്തിന് 12 കുട്ടികൾക്ക് ഒരു മൃതദേഹം എന്നനിലയിൽ വേണം. 60 കുട്ടികളുള്ള ഒരു ബാച്ചിന് അഞ്ചു മൃതദേഹങ്ങൾ. 2008-വരെ മൃതദേഹക്കൈമാറ്റത്തിന് ഒരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. അതിനുമുന്പ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എങ്ങനെ മൃതദേഹങ്ങൾ കിട്ടിയെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.





























