തൃശൂർ : വാർക്കപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്. 12, 67,407 രൂപ നഷ്ടപരിഹാരം നൽകാനാണ് എംപ്ലോയീസ് കോന്പൻസേഷൻ ട്രിബൂണൽ കോടതി ഉത്തരവിട്ടത് . അപകടം നടന്ന തീയതി മുതൽ 12 ശതമാനം പലിശയും നൽകണം എന്നും ഉത്തരവിൽ പറയുന്നു. നിർമാണത്തൊഴിലാളിയായ കോടന്നൂർ കാഞ്ഞിരത്തിങ്കൽ ഡേവിസിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. വാർക്കപ്പണിക്കിടെ സൺഷേഡ് അടർന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് പിന്നീട് പണിയെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി.
ഇതേതുടർന്ന് വീട്ടുടമയുടെ പേരിൽ 1923 ലെ എംപ്ലോയീസ് കോന്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരത്തിന് ഡേവിസ് പരാതി നൽകി. പരാതിക്കാരൻ തൊഴിലാളി നിർവചനത്തിൽപ്പെടില്ലെന്നും വീട് പണി ഏറ്റെടുത്ത കരാറുകാരനാണ് ഉത്തരവാദിയെന്നും വീട്ടുടമ വാദിച്ചു. ഇൗ വാദം തള്ളിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഹർജിക്കാരൻ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നാൽ ഹർജിക്കാരന്റെ വരുമാന കഴിവ് 90ശതമാനവും നഷ്ടപ്പെട്ടതുകൊണ്ട് കൂടുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കമീഷണർ വിലയിരുത്തി. തൊഴിലാളിക്ക് വേണ്ടി അഡ്വ. യു എസ് മാധവമേനോനും അഡ്വ. ജെഡിൽ ദേവ് ഫെർഡിനാണ്ടും ഹാജരായി.






























