ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു. കപ്പലിനും അനുഗമിച്ച 4 ബോട്ടുകൾക്കുനേരെ മിസൈൽ ആക്രമണം നടത്തിയെന്നു ഹൂതി വിമതർ അവകാശപ്പെട്ടു. ബാബുൽ മൻദിബ് കടലിടുക്കിനു സമീപം ചെങ്കടലിലെ യെമൻ തുറമുഖമായ മോഖയിലാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്ക് ഗതാഗതത്തിൽ ഇറാനുമായി കരാറുണ്ടാക്കിയാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ–ഒമാൻ ചർച്ച മുന്നേറുന്നതിനിടെയാണു ട്രംപിന്റെ ഭീഷണി. ഇറാനും യുഎസും ഒപ്പുവച്ച 60 ദിവസത്തെ വെടിനിർത്തൽ ധാരണാപത്രത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഇറാൻ കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡുമായി യുഎസ് ചർച്ച നടത്തുന്നുവെന്നും പറഞ്ഞു. ഇക്കാര്യം ഇറാൻ നിഷേധിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇയിൽ എത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. മേഖലയിലെ സുരക്ഷയാണു പ്രധാനമായും ചർച്ച ചെയ്തത്.






























