ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ട്രസ്റ്റിന്റെ മുൻ അംഗമായ അനിൽ മിശ്രയ്ക്കും ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണം ഉയർന്നതിനെ തുടർന്ന് ഇരുവരും ട്രസ്റ്റിലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട്, തുടർനടപടികൾക്കായി ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. സംഭാവനകളിലെ മോഷണ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ജൂൺ 27 നാണ് ചമ്പത് റായിയും മിശ്രയും ട്രസ്റ്റിൽ നിന്ന് രാജിവെച്ചത്.
തുടർന്ന് ഇരുവരെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ചമ്പത് റായ് ക്ഷേത്രത്തിലെ സംഭാവന മോഷണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയുണ്ടായി. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. സംഭാവനകളിൽ ക്രമക്കേടുകൾ ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും, ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ താൻ നടപടി സ്വീകരിച്ചതായും റായ് പോലീസിനോട് പറഞ്ഞതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷ സംഘത്തെ ജൂൺ 13-നാണ് സംസ്ഥാന സർക്കാർ രൂപീകരിച്ചത്. റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ കിരൺ എസും സ്‌പെഷ്യൽ സെക്രട്ടറി (ഫിനാൻസ്) നീൽ രതൻ കുമാറുമാണ് മറ്റ് അംഗങ്ങൾ. ജൂൺ 23-ന് എസ്‌ഐടി സംസ്ഥാന സർക്കാരിന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയും കർശനമായ നിരവധി ശുപാർശകൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
അവിനാഷ് ശുക്ല, അനുഖാപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരുൾപ്പെടെ എട്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റു ചിലരെയും പ്രതികളാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

































