കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ – ആർക്കേഡ് പ്രദേശത്തെ പെനേര ബ്രെഡ് റെസ്റ്റോറന്‍റിന് മുന്നിലായിരുന്നു സംഭവം. പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ യുവാവ് കാറിനുള്ളിൽ വച്ച് സ്വയം നിറയൊഴിച്ചു. റെസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന ശാലിനി താക്കൂറിനെ മാസങ്ങളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന രോഹിത് (22) എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.സംഭവ ദിവസം റെസ്റ്റോറന്റിന് പുറത്തുവെച്ച് രോഹിതും ശാലിനിയും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് രോഹിത് തോക്കെടുത്ത് ശാലിനിയെ ആക്രമിക്കുകയുമായിരുന്നു. ഭയന്നോടിയ ശാലിനിയെ പിന്തുടർന്ന് രോഹിത് നിരവധി തവണ വെടിവെച്ചു. നിലത്തുവീണ ശാലിനിക്ക് നേരെ ഇയാൾ തൊട്ടടുത്തുനിന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്തു വെച്ച് തന്നെ ശാലിനി മരിച്ചു.കൊലപാതകത്തിന് ശേഷം കാറിൽ കയറി രോഹിത് അവിടെനിന്ന് രക്ഷപ്പെട്ടു. സാക്ഷികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വാഹനത്തിന്റെ വിവരങ്ങൾ പൊലീസ് ലൈസൻസ് പ്ലേറ്റ് റീഡർ സിസ്റ്റത്തിൽ രേഖപ്പെടുത്തി.
മിനിറ്റുകൾക്കകം ഹൈവേ 50-ൽ ഇയാളുടെ വാഹനം പൊലീസ് കണ്ടെത്തുകയും വളയുകയും ചെയ്തു. പൊലീസ് വാഹനം തടഞ്ഞതോടെ കാർ നിർത്തിയ രോഹിത് സ്വയം വെടിവെച്ച് ജീവനൊടുക്കി. പൊലീസ് വെടിയുതിർത്തിട്ടില്ലെന്നും കാറിനുള്ളിൽ രോഹിതിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
































