പീരുമേട് : പീരുമേട് നിയമസഭാ മണ്ഡലത്തിലെ 12 ബൂത്തുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ് സമർപ്പിച്ച റിട്ട് ഹർജിയിൽ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. മണ്ഡലത്തിലെ ബൂത്ത് നമ്പർ 191, 192, 193, 194, 195, 196, 197, 198, 200, 204, 205, 214 എന്നിവ സെൻസിറ്റീവ് – ദുർബല ബൂത്തുകളായി പരിഗണിച്ച് മതിയായ സുരക്ഷ ഒരുക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഏപ്രിൽ 8-ന് കേസ് പരിഗണിച്ചപ്പോൾ, ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചവ ഉൾപ്പെടെയുള്ള ബൂത്തുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇതിനകം തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്രമസമാധാന പാലനത്തിനായി സായുധ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മീഷന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഉറപ്പുകൾ രേഖപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി. വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. സി.എസ്. മനു ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി. 2026 ഏപ്രിൽ 5-ലെ സ്ഥാനാർത്ഥിയുടെ നിവേദനത്തെ തുടർന്നാണ് നിയമനടപടികൾ സ്വീകരിച്ചത്.





























