പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിസ്കറ്റ് തരാമെന്ന് പറഞ്ഞ് വശീകരിച്ചാണ് പെൺകുട്ടിയെ അയൽവാസിയായ ആൺകുട്ടി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കളിക്കാനായി പുറത്തുപോയ കുട്ടി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിനൊടുവിൽ ആൺകുട്ടിയുടെ വീട്ടിൽ നിന്ന് ഇറങ്ങിവരുന്ന മകളെയാണ് അമ്മ കണ്ടത്. വീട്ടിലെത്തിയതോടെയാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ പരുക്കുകള്‍ ശ്രദ്ധിച്ചത്. പരുക്കുകൾ ഗുരുതരമായതിനാൽ ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
കുട്ടി പീഡനത്തിനിരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ കുടുംബം പോലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ആൺകുട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.






























