ദില്ലി : കൊവിഡിനെതിരായ വാക്‌സിനേഷനിലെ അടുത്ത പടിയായി പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളിലും കുത്തിവെപ്പ് തുടങ്ങാൻ ഒരുങ്ങുകയാണ് രാജ്യം. പന്ത്രണ്ടിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചു. പതിനഞ്ച് വയസിന് മുകളിലുള്ള കൗമാരക്കാരിലെ വാക്‌സിനേഷൻ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും വാക്‌സിനേഷൻ ഉപദേശക സമിതി തലവൻ ഡോ.എൻ.കെ. അറോറ വ്യക്തമാക്കി.
പതിനഞ്ചിനും പതിനെട്ടിനുമിടയിലുള്ള മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേർ ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഈ വിഭാഗത്തിൽ രാജ്യത്ത് ആകെയുള്ളത് ഏഴ് കോടി പേരാണ്. മുഴുവൻ പേരുടെയും ആദ്യ ഡോസ് വാക്‌സിനേഷൻ ജനുവരി അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
ഫെബ്രുവരിയിൽ തന്നെ രണ്ടാമത്തെ ഡോസ് നൽകി തുടങ്ങും. അത് പൂർത്തിയാകുന്നതോടെ 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്‌സിനേഷൻ തുടങ്ങുമെന്നും വാക്‌സിനേഷനുള്ള ദേശീയ ഉപദേശക സമിതിയായ എൻ.ടി.എ.ജി.ഐ തലവൻ ഡോ എൻ.കെ അറോറ പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ള 70 ശതമാനം പേരും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.