പാലാ : ഒരു മസാല ദോശയ്ക്ക് 80 രൂപ. കഷ്ടിച്ച് അരഗ്ലാസോളം ചായയ്ക്ക് 20 രൂപ, കാപ്പിക്കും ഇതേവില, ഉഴുന്നുവടയ്ക്ക് 15 രൂപ, വെജിറ്റേറിയന്‍ ഊണിന് 100 രൂപ. അയ്യപ്പന്‍മാരെ ഉള്‍പ്പെടെ കൊള്ളയടിക്കുകയാണ് പാലായില്‍ നഗരസഭാ വക മാര്‍ക്കറ്റ് കോംപ്ലക്‌സിലുള്ള ‘ശരവണഭവന്‍ ഹോട്ടല്‍’. ഇങ്ങനെ പകല്‍കൊള്ള നടന്നിട്ടും നഗരസഭാധികാരികളും സപ്ലൈ അധികാരികളും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ട അധികാരികളെന്നാണ് ആക്ഷേപം. ഒരിക്കല്‍ “തകര്‍ന്ന “ഹോട്ടലുകാരെ ഇപ്പോള്‍ അയ്യപ്പന്മാരെ പിഴിഞ്ഞ് സഹായിക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ ഒത്താശയുമുണ്ട് എന്നാണാരോപണം. ശബരിമല സീസണില്‍ ദിവസേന നൂറുകണക്കിന് അയ്യപ്പന്‍മാരാണ് ഇതുവഴി കടന്നുപോകുന്നത്. ശബരിമല സീസണ്‍ പ്രമാണിച്ച് മസാലദോശയ്ക്ക് 50 രൂപയും ചെറുകടികള്‍ക്ക് 10 രൂപ വീതവും ഊണിന് 60 രൂപയും ഈടാക്കാനേ പാടുള്ളൂവെന്ന സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ കോട്ടയം ജില്ലാ കളക്ടര്‍ കൃത്യമായ വിലവിവരം നിര്‍ദ്ദേശിച്ചിരിക്കെയാണ് ഭക്ഷണത്തിന്റെ പേരില്‍ ഈ ഹോട്ടല്‍ അയ്യപ്പന്‍മാരെ ഉള്‍പ്പെടെ കൊള്ളയടിക്കുന്നത്. ഇവിടെ വിലവിവരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമില്ലായെന്ന ഗുരുതരമായ കൃത്യവിലോപവുമുണ്ട്.
നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്‌സിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അമിത വില ഈടാക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും നഗരസഭ അധികാരികള്‍ ഇത് കണ്ടതായി കാണിക്കുന്നില്ല. ഇവിടെ എ.സി. ഭക്ഷണശാലയുമുണ്ട്. അവിടെ ഇതിലും വില കൂടുതലാണ്. ഹോട്ടലിന്റെ പേര് ശരവണഭവന്‍ എന്നാണെങ്കിലും ലൈസന്‍സികളായിട്ടുള്ളത് ”ജോസ് സഹോദരന്‍മാരാണെന്നാണ് ” മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് ഇവിടെ “അറേബ്യന്‍ ഹട്ട്‌സ് ” എന്ന ഭക്ഷണശാല നടത്തി പൊട്ടിപ്പൊളിഞ്ഞവരാണിപ്പോള്‍ ശബരിമല സീസണില്‍ “ശരവണഭവന്‍ ” എന്ന പേരുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.
ശരവണഭവന്‍ ഗ്രൂപ്പുമായി തങ്ങള്‍ എഗ്രിമെന്റ് വെച്ചിരിക്കുകയാണെന്നാണ് നഗരസഭയിലെ രേഖയിലുള്ള വാടക ലൈസന്‍സികള്‍ പറയുന്നത്. പച്ചക്കറികള്‍ക്കും മറ്റും വിലകയറിയതിനാലാണ് തങ്ങള്‍ വില വര്‍ദ്ധിപ്പിച്ചതെന്നും ഇവര്‍ ന്യായീകരിക്കുന്നു. പാലായിലെ മറ്റ് മുഴുവന്‍ ഹോട്ടലുകളിലും 50 രൂപ മുതല്‍ 55 രൂപവരെ മാത്രമേ മസാല ദോശയ്ക്ക് ഈടാക്കുന്നുള്ളൂവെന്നിരിക്കെയാണ് 30 രൂപ ശരവണഭവനില്‍ കൂടുതലായി ഈടാക്കുന്നത്. എല്ലാ ഭക്ഷണവസ്തുക്കള്‍ക്കും ഇവിടെ വിലകൂടുതലാണെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
വിലവിവര പ്രദര്‍ശിപ്പിക്കാത്തതിനാല്‍ ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ പലരും അമിത വിലമൂലം തങ്ങള്‍ക്ക് പറ്റിയ അമളി തിരിച്ചറിയുന്നുള്ളൂ. ഇത് ഹോട്ടല്‍ ജീവനക്കാരുമായി പലപ്പോഴും വാക്കേറ്റത്തിനും കാരണമാകാറുണ്ട്. നേരത്തെ ഇതേ സ്ഥലത്തുതന്നെ അറേബ്യന്‍ ഹട്ട്‌സ് എന്ന ഭക്ഷണശാല നടത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ മറ്റൊരുകൂട്ടം ആളുകളുമായി ചേര്‍ന്ന് ശരവണഭവന്‍ ഹോട്ടല്‍ നടത്തുന്നതെന്ന് നഗരഭരണ നേതൃത്വത്തിലെ ഒരു ഉന്നതന്‍ പറഞ്ഞു.
അറേബ്യന്‍ ഹട്ട്‌സ് എന്ന ഭക്ഷണശാല കനത്ത നഷ്ടത്തില്‍ കലാശിക്കുകയും ഒടുവില്‍ തീപിടുത്തം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഉടമകള്‍ക്ക് വലിയ തുക നഷ്ടം സംഭവിച്ചു. ഇപ്പോള്‍ മറ്റൊരു കൂട്ടരുമായി ചേര്‍ന്ന് ഇവര്‍തന്നെയാണ് ശരവണഭവന്‍ ആരംഭിച്ചിട്ടുള്ളത്. ”ഒരുപാട് നഷ്ടം വന്നവരല്ലേ… ഇത്തവണയെങ്കിലും രക്ഷപെട്ടുപൊയ്‌ക്കോട്ടെ…” എന്നായിരുന്നു കൊള്ളവിലയെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ നഗരഭരണ നേതൃത്വത്തിലെ ഒരു ഉന്നതന്റെ മറുപടി.