ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യ, ചൈന സേനകൾ ഇന്ന് അതിർത്തിയിൽ 13–ാം തവണ ചർച്ച നടത്തും. അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ രാവിലെ 10 ന് ആരംഭിക്കുന്ന ചർച്ചയിൽ ലേ ആസ്ഥാനമായുള്ള 14–ാം കോർ മേധാവി ലഫ്. ജനറൽ പി.ജി.കെ മേനോൻ ഇന്ത്യൻ സംഘത്തെ നയിക്കും.
ഹോട്ട് സ്പ്രിങ്സ് മേഖലയിലെ സംഘർഷത്തിനുള്ള പരിഹാരം മുഖ്യ ചർച്ചാവിഷയമാകും. അവിടെയുള്ള പട്രോളിങ് പോയിന്റ് 15 ൽ (പിപി 15) 50 വീതം ചൈനീസ്, ഇന്ത്യൻ സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഹോട്ട് സ്പ്രിങ്സിനു പുറമേ സംഘർഷം നിലനിൽക്കുന്ന ഡെംചോക്, ഡെപ്സങ് എന്നിവിടങ്ങളിലെ പ്രശ്നം പിന്നീടു ചർച്ച ചെയ്യും.
ഗൽവാൻ, പാംഗോങ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സേന പിൻമാറിയിരുന്നു. കടന്നുകയറിയ സ്ഥലങ്ങളിൽ നിന്നെല്ലാം പൂർണമായി പിൻമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതിനു തയാറാവാതെ അതിർത്തിയിൽ അവർ പ്രകോപനം തുടരുന്നതാണു പ്രശ്നപരിഹാരം നീളാൻ കാരണം. ലഡാക്കിനു പുറമേ അരുണാചൽ അതിർത്തിയിലും കഴിഞ്ഞ ദിവസം ഇരുസേനകളും മുഖാമുഖമെത്തിയിരുന്നു. ഇന്ത്യൻ ഭാഗത്തേക്കു കയറാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന തടഞ്ഞു. ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ടിബറ്റുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും അടുത്തിടെ ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചിരുന്നു.