അഹമ്മദാബാദ് : മഹാവ്യാധിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗുജറാത്തിലെ ജാംനഗരിൽ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്നാട്ടിൽ ഇന്ന് ഒരാൾ കൂടി കൊവിഡിൽ മരിച്ചു. വെല്ലൂർ സിഎംസിയിൽ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇയാൾക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് മരണം 8 ആയി.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസവും തുടർച്ചയായി നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി.
50 വയസിന് മുകളിൽ പ്രായമുള്ളവർ ജോലിക്ക് വരരുതെന്ന് മുംബൈ കോർപ്പേറഷൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തിരിച്ചറിഞ്ഞവരിലെ 70 പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പോലീസ് പറയുന്നു. സ്വകാര്യ ആശുപത്രികളിൽ രോഗബാധിതരായ മലയാളി നഴ്സുമാരിൽ ഭൂരിഭാഗംപേർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.