ഭോപ്പാൽ: മധ്യപ്രദേശിൽ 14 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ
സത്ന ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കോട്ടാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് അർധനഗ്നയായ നിലയിൽ എട്ടാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീട്ടിൽ നിന്നും പുറത്തുപോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിജനമായ പ്രദേശത്ത് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികൾ കുട്ടിയുടെ കഴുത്തറുത്തതെന്നും അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങൾ അഴിച്ചെടുത്ത് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു മൃതദേഹമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിൽകൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.



























