ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 15 പേർ മരണപ്പെട്ട സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ആറുപേർക്കെതിരെ ആണ് കേസെടുത്തത്. ഒളിവിൽ പോയ രണ്ടുപേരെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കോച്ചിങ് സെൻ്റർ ഉൾപ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. ബിഎൻഎസ് 105, 125 തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെട്ടിടത്തിൻ്റെ സുരക്ഷ സംബന്ധിച്ചു മറ്റുള്ളവരുടെ പങ്ക് പൊലീസ് പരിശോധിച്ചു വരികയാണ്. സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടി ആണ് കേസ് അന്വേഷണം നടത്തുന്നത്. ഏഴ് ദിവസത്തിനകം അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലഖ്നൗവിലെ അലിഗഞ്ജിൽ സ്ഥിതിചെയ്യുന്ന ആനിമേഷൻ കോച്ചിങ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പാർപ്പിട ആവശ്യങ്ങൾക്ക് അംഗീകാരം നൽകിയിരുന്ന കെട്ടിടം 2014ൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച നടപടിയെടുക്കാത്ത 16 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി.




























