മുംബൈ : പോക്സോ കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. പതിനാറ് വയസുള്ള പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും മർദിക്കുകയും ചെയ്തു എന്ന പരാതിയിലാണ് 29-കാരനായ രോഹിതിനെ മുംബൈയിലെ ഘട്കോപർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ദഹിസറിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ചയാണ് രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടിയെ ഇയാൾ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നു എന്ന് പരാതിയിൽ പറയുന്നു. വ്യക്തിപരമായി ഉപയോഗിക്കുന്ന ഫോണിൽ നിന്നും മറ്റ് നമ്പറുകളിൽ നിന്നുമാണ് രോഹിത് കുട്ടിയെ വിളിച്ചിരുന്നത്. പെൺകുട്ടി പലതവണ എതിർത്തിട്ടും രോഹിത് ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.
ജൂലായ് അഞ്ചിന് ഇയാൾ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും പിന്നാലെ പോയി തടഞ്ഞുനിർത്തി, കുട്ടിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾ കുട്ടിയെ അസഭ്യം പറയുകയും അടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പോക്സോ വകുപ്പുകൾക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ 78, 115(2) വകുപ്പുകൾ പ്രകാരവുമാണ് രോഹിതിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2014-ലാണ് രോഹിത് ചന്ദേൽ അഭിനയജീവിതം തുടങ്ങുന്നത്. സ്റ്റാർ പ്ലസിലെ പാണ്ഡ്യ സ്റ്റോർ, യേ റിഷ്താ ക്യാ കെഹ്ലതാ ഹേ, സസിരൽ സിമാർ കാ 2, തേരാ യാർ ഹൂം മേ, മോൽക്കി എന്നിവയാണ് രോഹിത് അഭിനയിച്ച ടെലിവിഷൻ സീരിയലുകളിൽ പ്രധാനപ്പെട്ടവ.






























