ആഗ്ര : മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 16 വയസ്സുകാരൻ ജ്യേഷ്ഠനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി വീട്ടിനുള്ളിൽ കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ ഫത്തേപുർ ധോല സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഇളയ സഹോദരനായ 16 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ജൂലായ് 19 ന് നടന്ന ക്രൂരമായ കൊലപാതകം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. ഇവരുടെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തിയതോടെയാണ് കൊലപാതകം നടന്നതായി കണ്ടെത്തിയത്.
മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും മാത്രമാണ് വീട്ടിലുള്ളത്. ഇവരുടെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. മൂത്ത രണ്ട് സഹോദരിമാർ വിവാഹം കഴിഞ്ഞ് അവരവരുടെ വീടുകളിലാണ് താമസം. ജൂലായ് 19 ന് കൊല്ലപ്പെട്ട 20 കാരൻ അനുജന്റെ മൊബൈൽ ഫോൺ വാങ്ങി ലോക്ക് ചെയ്തിരുന്നു. പിന്നീട് ഈ ലോക്കിങ് പാറ്റേൺ മറന്നുപോവുകയും ചെയ്തു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.
ലോക്ക് മറന്നതിനെച്ചൊല്ലി 16 കാരൻ സഹോദരനെ വഴക്കുപറഞ്ഞു. ഇതോടെ ജ്യേഷ്ഠൻ അനുജനെ പൊതിരെതല്ലി. പിന്നീട് രാത്രി ഉറങ്ങുന്നതിനിടെ 16 കാരൻ മൺവെട്ടി കൊണ്ട് സഹോദരനെ ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ 20 കാരൻ അൽപസമയത്തിനകം മരിച്ചു. ഇതോടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കുകയും വീട്ടിനുള്ളിൽ പലയിടങ്ങളിലായി കുഴിച്ചിടുകയും ചെയ്തു.
ദിവസങ്ങളോളം സംഭവം മൂടിവെച്ചെങ്കിലും അടുത്തിടെ ഇവരുടെ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനിടെ ജ്യേഷ്ഠൻ എവിടെയാണെന്ന് തിരക്കിയപ്പോൾ 16 കാരൻ പരസ്പരവിരുദ്ധമായ മറുപടിയും നൽകി. ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യംചെയ്തതോടെ 16 കാരൻ കുറ്റം സമ്മതിച്ചു. കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങൾ വീടിന്റെ പലഭാഗങ്ങളിൽനിന്ന് കണ്ടെടുത്തതായും ഇവ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.