തിരുവനന്തപുരം : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ കോടതി 20 വർഷം കഠിനതടവിനും 88000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം അധികതടവ് അനുഭവിക്കണം. കുട്ടികൾക്കെതിരായ കുറ്റങ്ങൾ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇത്രയും ഹീനകൃത്യം ചെയ്ത പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇരുപതിലധികം ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടയുമായ ഗുണ്ട്കാട് സ്വദേശി അരുൺ എന്ന ഗുണ്ടു അരുണായിരുന്നു കേസിലെ പ്രതി. ആരുമില്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതി ബലമായി വീട്ടിനടുത്തുള്ള ഷെഡ്ഡിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചത്. 15 വയസ്സുള്ള സഹോദരൻ പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിവന്നെങ്കിലും പ്രതി ക്രൂരമായി മർദിച്ചു. ഭയന്നോടിയ കുട്ടി അയൽക്കാരെ കൂട്ടിക്കൊണ്ടുവന്നാണ് സഹോദരിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ ഭയന്നാണ് സമീപവാസികളാരും ആദ്യം എത്താതിരുന്നത്.
കിളിമാനൂരിലെ ബാറിൽ നടന്ന കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് അരുൺ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. പോലീസിൽ പരാതി നൽകിയെന്നതിന്റെ പേരിൽ പെൺകുട്ടിയുടെ അച്ഛനെ പ്രതി ക്രൂരമായി മർദിച്ചിരുന്നു. ആരും സാക്ഷി പറയാതിരുന്നതിനാലാണ് ഇതുവരെ ഒരു കേസിലും ഇയാൾ ശിക്ഷിക്കപ്പെടാതിരുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് 20 വർഷവും പെൺകുട്ടിയെ ഗുരുതരമായി പരിക്കേൽപ്പിച്ച കുറ്റത്തിന് ഏഴു വർഷവും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് അഞ്ചുവർഷവും പെൺകുട്ടിയെ തടഞ്ഞുവെച്ച് ഉപദ്രവിച്ചതിന് ഒരുവർഷവുമടക്കം 33 വർഷമാണ് ശിക്ഷ. എന്നാൽ ശിക്ഷാകാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ ഇരുപത് വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതി.
പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഇരകൾക്കുള്ള സർക്കാർ സഹായനിധിയിൽനിന്ന് ആവശ്യമായ സഹായധനം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ആർ.എസ് വിജയ് മോഹൻ, കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദ് എന്നിവർ ഹാജരായി.