കൊച്ചി : കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തു. ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവര്‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സൈജുവിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചിരുന്നു. തനിക്കൊപ്പം ലഹരി ഉപയോഗിച്ചവരുടേയും പാർട്ടി നടന്ന സ്ഥലങ്ങളുടേയും വിവരങ്ങൾ പോലീസിനോട് സൈജു പറഞ്ഞിട്ടുണ്ട്.
സൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി, വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്‍റെ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാര്‍ട്ടികൾ നടന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസെടുത്തത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.17 പേരെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് പേര്‍ മാത്രമാണ് ഇത് വരെ മൊഴി നല്‍കിയത്. ഹാജരായില്ലെങ്കില്‍ ഇവർക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നോട്ടീസ് അയക്കാനാണ് തീരുമാനം. അതേസമയം മോഡലുകളുടെ മരണത്തില്‍ സൈജുവിനെതിരെ ഒന്‍പത് കേസുകളെടുക്കുമെന്ന് പോലീസ് അറിയിച്ചു.





























