പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രാർത്ഥനാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ മോഷണകുറ്റം ആരോപിച്ച് കൗമാരക്കാരന്റെ വായിൽ തുണി തിരുകി മര്‍ദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ പ്രാർത്ഥനാ കേന്ദ്രത്തിൽ എത്തിച്ചതിന് പിന്നാലെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രായമായവരോട് ഒപ്പം കുട്ടിയെ താമസിപ്പിക്കുകയും കുട്ടിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയും ചെയ്തു. ജോലി ചെയ്യാന്‍ വിസമ്മതിച്ച കുട്ടിയെ മോഷണകുറ്റം ആരോപിച്ചാണ് മര്‍ദ്ദിച്ചത് എന്നും ബന്ധുക്കള്‍ പറയുന്നു.
മര്‍ദ്ദനത്തെ തുടർന്ന് കുട്ടിക്ക് പരിക്കേറ്റതായും ചികിത്സ തേടേണ്ടി വന്നതായും കുടുംബം പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ അതിക്രമം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. കേസിൽ കേന്ദ്രത്തിലെ പ്രവർത്തകരുടെയും ഉത്തരവാദികളുടെയും പങ്ക് ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളും പുരോഗമിക്കുകയാണ്. സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.




























