ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ 290 അംഗ പാർലമെന്റിലെ 180 എം പിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുക, നയതന്ത്ര ചർച്ചകൾക്കായി പ്രത്യേക കമ്മീഷൻ രൂപീകരിക്കുക, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം പൂർണ്ണമായും നിയമവിധേയമാക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെച്ചിട്ടുള്ളത്. അമേരിക്കൻ ഉപരോധങ്ങൾ രൂക്ഷമായാലും ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ സാധിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇറാൻ തങ്ങളുടെ കടുത്ത നിലപാടിലേക്ക് കടക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതതിൽ ഇറാനെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.





























