ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ. സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. മടക്കം അടുത്ത വർഷം ഏപ്രിലിൽ. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നായിരുന്നു ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചത്. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കസാകിസ്താനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിലാണ് വിക്ഷേപണം നടന്നത്. എട്ട് മാസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനാണ് മലയാളിയായ അനിൽ മേനോനും റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർ പുറപ്പെട്ടിരിക്കുന്നത്. ദുബ്രോവാണ് മിഷൻ കമാൻഡർ. ബഹിരാകാശ നിലയത്തിൽ സുപ്രധാനമായ പരീക്ഷണങ്ങൾക്കാണ് സംഘം നേതൃത്വം നൽകുക.
ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങൾ, ഭാവിയിൽ ചാന്ദ്രചൊവ്വ മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ പഠനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിൽ സഞ്ചാരികളുടെ രക്തയോട്ടം, സിരകളുടെ ഘടന, രക്തത്തിന്റെ ഘടന എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ബഹിരാകാശ നിലയത്തിലെ ശുദ്ധജലം ഉപയോഗിച്ച്, മരുന്ന് പരീക്ഷണവും ഏഐ, ഓഗ്മെന്റഡ് റിയാലിറ്റി, പരീക്ഷണങ്ങളും നടത്തും.






























