ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി.രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസിയുടെ നടപടി. മിന്നൽ പരിശോധനയുടെ ഭാഗമായി 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്. ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ 6 രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി. യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു.
സംഭവദിവസം നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തിരുന്നു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്.





























